കമ്പാര്‍ട്ട്‌മെന്റിലേക്ക് അവള്‍ കയറിയെത്തിയപ്പോഴേ എന്തോ മുന്‍പരിചയമുള്ളതു പോലെ ശരത്തിനു തോന്നി. അവളുടെ ചുണ്ടിന്റെ കോണില്‍ തനിക്കായി ഒരു പുഞ്ചിരി നീക്കിവച്ചിരുന്നോ എന്നയാള്‍ സംശയിക്കാതിരുന്നില്ല. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോഴേക്കും ശരത്തിന്റെ ഭാര്യ നീലിമ കണ്ണുകള്‍ പതുക്കെ അടച്ചുകഴിഞ്ഞിരുന്നു. യാത്രയ്‌ക്കിടയില്‍ അവളെ എപ്പോഴും അങ്ങനെയേ കണ്ടിരുന്നുള്ളൂ. അല്ലെങ്കില്‍ വെറുതേ വായിച്ചുകൊണ്ട്. എതിര്‍വശത്തിരുന്ന യുവതിയുടെ ഭര്‍ത്താവും പുസ്‌തകത്തിലേക്കു കണ്ണു പൂഴ്‌ത്തിക്കഴിഞ്ഞിരുന്നു. എന്നാലും അയാള്‍ അവളെ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നു ശരത്തിനു തോന്നി. അയാള്‍ ജനാലയിലൂടെ പുറത്തെ കാഴ്‌ചകളിലേക്കു വെറുതേ നോക്കിയിരുന്നു. മറ്റൊന്നും ചെയ്യാനില്ലായിരുന്നു.
ഒന്നു രണ്ടു തവണ യുവതിയുടെ കണ്ണുകളുമായി അയാളുടെ കണ്ണുകള്‍ യാദൃച്‌ഛികമെന്നോണം സെക്കന്‍ഡുകളോളം കോര്‍ത്തുകിടന്നു. ഉച്ചഭക്ഷണത്തിന്റെ ഓര്‍ഡര്‍ എടുക്കാന്‍ പാന്‍ട്രിയില്‍ നിന്ന് ആളെത്തിയപ്പോള്‍, വല്ലതും കഴിക്കാന്‍ ആവശ്യപ്പെടണമോ എന്നു ശരത്ത് നീലിമയോടു വെറുതേ തിരക്കി. അവള്‍ക്കു തീവണ്ടിയിലെ ഭക്ഷണത്തോടു തീരെ താല്‍പ്പര്യമില്ലെന്നറിവുണ്ടായിരുന്നിട്ടും. അതൊരു ഭര്‍ത്താവിന്റെ കടമയില്‍ പെടുന്നതാണല്ലോ എന്നാണയാള്‍ വിചാരിച്ചത്. ഉറക്കത്തില്‍ നിന്നുണര്‍ത്തിയ ഈര്‍ഷ്യ അവളുടെ മുഖത്തുണ്ടായിരുന്നു. ഒന്നും വേണ്ടെന്ന് അവള്‍ തലയാട്ടി. ആവശ്യത്തിനു ഭക്ഷണസാധനങ്ങള്‍ കരുതിയിട്ടുണ്ടല്ലോ. വേറെയെന്താണു വേണ്ടത്. വെറുതേ ഓരോന്നു വലിച്ചുവാരിത്തിന്നു വയറു കേടാക്കാന്‍ ഞാനില്ല എന്നായിരുന്നു ആ തലയാട്ടലിന്റെ അര്‍ഥം എന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ഉറക്കം കെടുത്തിയതിന്റെ ഈര്‍ഷ്യ കാരണം കുറെ നേരത്തേക്ക് അവള്‍ പുറത്തേക്കു കണ്ണുനട്ടിരുന്നു.
എതിര്‍സീറ്റിലെ യുവതിയും ഭര്‍ത്താവും പാന്‍ട്രിക്കാരനോട് ഒന്നും ആവശ്യമില്ലെന്ന് അറിയിച്ചതും അയാള്‍ ശ്രദ്ധിച്ചു. വെറുതേ വായന മുടക്കിയതിന്റെ ദേഷ്യം അയാളുടെ മുഖത്തുണ്ടായിരുന്നു. തനിക്കീ ഭക്ഷണമൊന്നും ഇഷ്‌ടമില്ലെന്ന് അറിഞ്ഞൂടേ, ഇത്രയും കാലമായിട്ടും എന്ന ദേഷ്യത്തില്‍ പൊതിഞ്ഞ ചോദ്യം അയാളുടെ നോട്ടത്തിലുണ്ടായിരുന്നു. അറിയാമായിരുന്നോ ഇല്ലായിരുന്നോ എന്നു പിടികിട്ടാത്ത നോട്ടം കൊണ്ടാണു യുവതി അതിനെ ദുര്‍ബലമായി പ്രതിരോധിച്ചത്. നീലിമ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉറക്കത്തിലേക്കു വീണു പോകേണ്ടതായിരുന്നു. അവള്‍ യുവതി തന്റെ മൊബൈലില്‍ ഏതൊക്കെയോ ബട്ടണുകള്‍ അമര്‍ത്തുന്നതു കുറച്ചുനേരം ശ്രദ്ധിച്ചു. പിന്നെ അയാളുടെ മുഖത്തേക്കു നോക്കി. അപ്പോഴേക്കും യുവതിയില്‍ നിന്നു ശരത്തും കണ്ണുകള്‍ പിന്‍വലിച്ചിരുന്നു. അല്ലെങ്കില്‍ തന്നെ നീലിമയക്കു സംശയമാണ്. യാത്രയ്‌്‌ക്കിടയില്‍ ഓരോ സ്‌ത്രീകളുടെ മുഖത്തേക്കു നോക്കിയിരുന്ന് അവളുടെ സംശയം കൂട്ടേണ്ടതില്ലല്ലോ.
നീലിമ ഉറക്കത്തിലേക്കു വീണ്ടും വഴുതിപ്പോകുന്നതിനു തൊട്ടുമുമ്പ് യുവതി ഭര്‍ത്താവിനോട് തന്റെ മൊബൈലിന് എന്തോ കുഴപ്പമുണ്ടെന്നു പരാതിപ്പെട്ടു. ആ കുന്തം കുറെ നേരം ഓഫാക്കിയിട്, വെറുതേ വായന ശല്യം ചെയ്യാതെ, എന്നോ മറ്റോ അയാള്‍ ശബ്‌ദം താഴ്‌ത്തി മുരണ്ടു. യുവതി ആ പ്രതികരണമാണു പ്രതീക്ഷിച്ചതെന്നു തോന്നി, മുഖത്തെ ആ നിര്‍വികാരത കണ്ടപ്പോള്‍. പിന്നെ യുവതി നീലിമയോടായി പറഞ്ഞു.
`` ചേച്ചിക്കറിയാമോ, ഈ മൊബൈല്‍ കുറച്ചുനേരമായി അനങ്ങാതെയായിട്ട്. ഒന്നു നോക്കാമോ? ''.
നീലിമയ്‌ക്കും മൊബൈല്‍ ഉപയോഗിക്കാനല്ലാതെ അതിന്റെ മെക്കാനിസമൊന്നും അറിയില്ല, നല്ല ആളോടാണു ചോദിച്ചത് എന്നു ശരത്ത് ഉള്ളാലെ ചിരിച്ചു. അതു ശ്രദ്ധിക്കാതെ എന്നവണ്ണം പുറത്തേക്കു നോക്കിയിരിക്കുകയും ചെയ്‌തു. നീലിമയ്‌ക്ക് യുവതിയോടു ചെറിയ നീരസം ഇതിനോടകം തന്നെ തോന്നിത്തുടങ്ങിക്കാണുമെന്ന് അയാള്‍ക്ക് ഉറപ്പായിരുന്നു. അവളുടെ അസൂയയും കുശുമ്പും മറ്റാര്‍ക്കാണ് ഇത്ര കൃത്യമായി അറിയുന്നത്. എന്നാല്‍ തനിക്ക് മൊബൈലിനെക്കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് യുവതിക്കു മുന്നില്‍ സമ്മതിക്കാന്‍ നീലിമ തയാറായില്ല. കുറേ നേരം ഓരോ ബട്ടണുകളില്‍ അമര്‍ത്തിനോക്കിയതിനു ശേഷം നീലിമ അതവള്‍ക്കു തിരിച്ചു കൊടുത്തു. ഒരു രക്ഷയുമില്ല, ബട്ടണുകളൊന്നും റസ്‌പോണ്ട് ചെയ്യുന്നില്ലെന്നോ മറ്റോ ഒരു കമന്റും പാസാക്കുന്നതു കേട്ടു.
` എന്നാല്‍, ചേട്ടനോട് ഒന്നു നോക്കാന്‍ പറയുമോ, ചേച്ചീ ''.
അതു നീലിമയ്‌്‌ക്കു ഒട്ടും ദഹിക്കാന്‍ പറ്റുന്നതായിരുന്നില്ല. മറ്റു സ്‌ത്രീകളെ ശരത്ത് നോക്കുന്നതു പോലും അവള്‍ക്ക് ഇഷ്‌ടമായിരുന്നില്ല. ആ അഭ്യര്‍ഥന ഇപ്പോള്‍ തള്ളിക്കളയുമെന്നു തന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അയാള്‍. എന്നാല്‍, പ്ലീസ് ചേച്ചീ എന്ന യുവതിയുടെ അഭ്യര്‍ഥനയില്‍ നീലിമ വീണുപോയെന്നു തോന്നുന്നു. മൊബൈല്‍ അവഴ് ശരത്തിനു നേരേ നീട്ടി.
എന്തോ വല�ിയ കുഴപ്പമാണെന്നാ തോന്നുന്നത്, എന്നാലും ഒന്നു നോക്കിക്കോളൂ, എന്നു നീലിമ പറഞ്ഞതിന്റെ അര്‍ഥം ശരത്തിനു കൃത്യമായി അറിയാമായിരുന്നു. നോക്കി, തെറ്റുകുറ്റം കണ്ടുപിടിച്ചു റിപ്പയര്‍ ചെയ്യുകയൊന്നും വേണ്ട, പേരിന് ഒന്നു തിരിച്ചും മറിച്ചും നോക്കി മടക്കിക്കൊടുത്തേക്ക് എന്നായിരുന്നു അത്. ശരത്തിനും മൊബൈലിനെ പറ്റി വലിയ വിവരമൊന്നുമില്ല. അതുപയോഗിക്കാനറിയാമെന്നല്ലാതെ. എന്നാലും ഒന്നു നോക്കിക്കളയാമെന്നേ അയാള്‍ക്കുമുണ്ടായിരുന്നുള്ളൂ. ഫോണ്‍ ആദ്യം ഓഫാക്കി, വീണ്ടും ഓണ്‍ ചെയ്‌തു അതിന്റെ മെനുവില്‍ ചെന്ന് ഫോണ്‍ സെറ്റിങ്‌സ് പരിശോധിച്ചപ്പോള്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ല. അയാള്‍ തന്റെ നമ്പറിലേക്ക് ഒരു മിസ്‌ഡ് കോള്‍ അടിച്ചുനോക്കുകയും ചെയ്‌തു. കോള്‍ പോകുന്നുണ്ടെന്നു തന്റെ ഫോണിന്റെ റിങ് ടോണ്‍ കേട്ടു ഉറപ്പാക്കുകയും ചെയ്‌തു. ഫോണ്‍ സെറ്റി ങ്‌സില്‍ എന്തോ പിഴവു പറ്റിയതാണെന്നു പറഞ്ഞുകൊണ്ടു അതു യുവതിക്കു തിരിച്ചുകൊടുക്കുകയും ചെയ്‌തു. എല്ലാം കഴിഞ്ഞപ്പോഴാണ്, ഇതെല്ലാം യുവതിയുടെ ഭര്‍ത്താവ് ശ്രദ്ധിക്കുന്നുണ്ടെന്ന് അയാള്‍ക്കു മനസിലായത്. അയാള്‍ പുസ്‌തകത്തില്‍ ശ്രദ്ധിച്ചു കൊണ്ടുതന്നെ തല അല്‍പ്പം ചെരിച്ച് എല്ലാം കാണുന്നുണ്ടായിരുന്നു. ശരത്ത് അയാളെ നോക്കി ഒന്നു ചിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ അതിനെ തീരെ പ്രോത്സാഹിപ്പിച്ചില്ല എന്നു മാത്രമല്ല, മനസിലൊന്നു മുരളുക കൂടി ചെയ്‌തെന്നു ശരത്തിന് ഉറപ്പായിരുന്നു, അയാള്‍ വീണ്ടും പുസ്‌തകത്തിലേക്കു തന്നെ തല പൂഴ്‌ത്തി.
നീലിമ ഉറങ്ങിത്തുടങ്ങിയിരുന്നു. ഇനി ഭക്ഷണം കഴിക്കുന്നതു വരെ അവളെ പ്രതീക്ഷിക്കേണ്ട. ശരത്ത് പുറത്തേക്കു നോക്കിയിരുന്നു. ഏതാണ്ടു പരിചയമുള്ള പാത തന്നെയാണ്. എത്രയോ വട്ടം ഇതുവഴി കടന്നു പോയിക്കഴിഞ്ഞിരുന്നു. എന്നാലും എല്ലാ പ്രദേശവും അത്ര പരിചയമായിക്കഴിഞ്ഞിട്ടില്ല. സ്‌ത്രീയുടെ മനസു പോലെയാണ് ഓരേ വഴിയുമെന്ന് ഓര്‍ക്കാന്‍ വെറുതേ ഒരു രസം തോന്നി. എത്ര ശ്രമിച്ചാലും പിടികിട്ടാത്ത ഒന്നാണു പെണ്ണിന്റെ മനസെന്നാണല്ലോ കാല്‍പ്പനിക കവികളുടെയും സിനിമാ പാട്ടെഴുത്തുകാരുടെയും സ്‌ഥിരം പല്ലവി. ഒരു യുഗം തരൂ നിന്നെ അറിയാന്‍ തുടങ്ങിയ പാട്ടുകളൊക്കെ അയാളുടെ മനസിലേക്കു കയറിവന്നു. പെട്ടെന്നാണ് അയാളെ ഞെട്ടിച്ചുകൊണ്ട് അയാളുടെ മൊബൈല്‍ ശബ്‌ദിച്ചത്. അതിന്റെ പഴയ ടെലിഫോണിന്റെ റിങ് ടോണ്‍ മാറ്റണമെന്നു കുറെക്കാലമായി ആലോചിക്കുന്നു. ചിലപ്പോള്‍ ഓര്‍ക്കാപ്പുറത്ത് അതു ശരത്തിനെ ഞെട്ടിച്ചുകളയുന്നുണ്ട്. ഈയിടെയായി അതു പലവട്ടം ആവര്‍ത്തിക്കുന്നു. ഒന്നു രണ്ടു തവണ മണിയടിച്ചശേഷം അതു നിന്നു. ആരാണ് മിസ്‌ഡ് കോള്‍ അടിച്ചു പഠിക്കുന്നത് എന്നു ചിന്തിച്ചുകൊണ്ടു ഫോണെടുത്തു നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പറാണു കണ്ടത്. യാത്രയ്‌ക്കിടയില്‍ ഏതായാലും തിരിച്ചുവിളിക്കുന്നില്ല, അത്യാവശ്യക്കാര്‍ വേണമെങ്കില്‍ തിരിച്ചുവിളിക്കട്ടെ എന്നു വിചാരിച്ചു നോട്ടമുയര്‍ത്തിയ കണ്ണുകള്‍ കൂട്ടിമുട്ടിയതു യുവതിയുടെ കണ്ണുകളുമായിട്ടായിരുന്നു. മിസ്‌ഡ് കോള്‍ അടിച്ചതു താനാണ് എന്ന് അവ പറയുന്നതായി തോന്നി. ശരത്ത് അത്ഭുതത്തിന്റെ പടികള്‍ കയറുകയായിരുന്നു.
പെട്ടെന്ന് , അയാളുടെ ഫോണിലേക്ക് ഒരു മെസേജ് വന്നു.
`` ഞാനാണ്. ഫോണ്‍ നന്നാക്കിത്തന്നതിന് ഒരു താങ്ക്‌സ് പോലും പറയാന്‍ പറ്റിയില്ല. നിങ്ങളുടെ ഭാര്യയുടെ കണ്ണുകള്‍ എന്നെ അറസ്‌റ്റ് ചെയ്‌തിരിക്കുകയായിരുന്നു. താങ്ക്‌സ് ''.
ഇപ്പോള്‍ അവളുടെ കണ്‍കോണില്‍ ഒരു കുസൃതി നിറഞ്ഞിരുപ്പുണ്ടെന്നു തോന്നി ശരത്തിന്. പിന്നെ അയാള്‍ക്കും മറുപടി അയക്കാതിരിക്കാന്‍ പറ്റിയില്ല.
`` സോറി, അവള്‍ നീലിമ അങ്ങനെയാണ്. എന്നെ എപ്പോഴും സംശയമാ. താങ്ക്‌സിനു നന്ദി. എന്നല്ല പറയേണ്ടതെങ്കിലും''.
`` ഞാന്‍ ബാല. എന്റെ ഭര്‍ത്താവും ഒട്ടും മോശക്കാരനല്ല. നല്ല സംശയക്കാരനാ''.
`` അയാളെന്താണ് ഒട്ടും മയമില്ലാതെ? ''.
`` കടുവയ്‌ക്കു പിന്നെ പുല്ലാങ്കുഴല്‍ വായിക്കാന്‍ പറ്റുമോ? ''.
`` കടുവയുടെ കൂടെ ഒരു മാന്‍പേട. നല്ല കോമ്പിനേഷന്‍ ''.
`` അതൊന്നും നമ്മളല്ലല്ലോ തീരുമാനിക്കുന്നത്. കൊന്നുതിന്നും വരെ കൂടെക്കഴിഞ്ഞല്ലേ പറ്റൂ, മാന്‍പേടയ്‌ക്ക്?. ''.
`` കൊന്നു തിന്നാതെ മാക്‌സിമം നോക്കുക. അത്രയല്ലേ എനിക്കു പറയാന്‍ കഴിയൂ ''.
`` ഉപദേശത്തിനു നന്ദി ''.
`` എന്റെ പേട നല്ല ഉറക്കമാ ''.` എങ്ങനെ സംശയക്കാരിയുടെ കൂടെ പൊറുത്തുപോവുന്നു?''.
`` സംശയം കഴിയുന്നത്ര കുറയ്‌ക്കാന്‍ ശ്രമിച്ചുകൊണ്ട്. അല്ലാതെ എന്തു ചെയ്യാം? ''.
`` സംശയമേ ഇല്ലാത്ത സ്‌ഥിതിയുണ്ടാക്കണം. അല്ലാതെ, ട്രെയിനില്‍ പെണ്ണുങ്ങളുടെ മൊബൈല്‍ ശരിയാക്കിക്കൊടുക്കുകയും മറ്റും ചെയ്‌തുകൊണ്ടല്ല ''.
`` അതു പിന്നെ ബാലയുടെ വിഷമസ്‌ഥിതി കണ്ടതുകൊണ്ടല്ലേ? ''.
`` ഞാനതു മനഃപൂര്‍വം സെറ്റിങ്‌സില്‍ മാറ്റം വരുത്തിവച്ചതാ ''.
`` അതെന്തിന്? ''.
`` ശരത് അതു നന്നാക്കുമെന്നും ടെസ്‌റ്റ് ചെയ്യാന്‍ മിസ്‌ഡ് കോള്‍ അടിക്കുമെന്നും എനിക്കറിയാം ''.
`` അതെങ്ങനെ അറിയാം. നമ്മളാദ്യമായിട്ടു കാണുകയല്ലേ? ''.
`` എനിക്കു നിങ്ങളെ പണ്ടേ അറിയാമെന്നു പറയുന്നില്ല. എന്നാലും പണ്ടേ അറിയാമെന്ന തോന്നലാണെനിക്ക്. കണ്ടപ്പോഴേ ഞാനോര്‍ത്തു. പക്ഷെ, ആരാ എന്താ എന്നോര്‍ക്കാന്‍ പറ്റിയില്ല ''.
`` എനിക്കും എന്തോ മുന്‍പരിചയം തോന്നിയിരുന്നു ''.
`` കഴിഞ്ഞ ജന്മത്തില്‍ ശരത്ത് എന്റെ കാമുകനായിരുന്നിരിക്കണം ''.
`` കഴിഞ്ഞ ജന്മത്തില്‍ ഞാനൊരു മരപ്പട്ടിയായിരുന്നല്ലോ. അപ്പോഴെങ്ങനെ? ''.
`` ഞാനൊരു പെണ്‍മരപ്പട്ടിയായിരുന്നിരിക്കണം. അങ്ങനെയായാല്‍ മതിയല്ലോ. അല്ലെങ്കില്‍ അതിനും മുന്നത്തെ ജന്മത്തില്‍ ''.
`` അതില്‍ ഞാനൊരു പേരമരമായിരുന്നു ''.
`` ഞാന്‍ അതില്‍ ചുറ്റിവരിഞ്ഞു കയറിയ പടര്‍പ്പുവള്ളിയായിരുന്നിരിക്കണം. എന്തോ നല്ല പരിചയം ''.
`` എനിക്കും''..
`` പക്ഷെ, ഈ ജന്മത്തിലാണല്ലോ ശരത്തിനു പറ്റിയ കൂട്ടുകിട്ടിയത് ''.
`` അതാര്? ''.
`` മരപ്പട്ടിക്കു കൂട്ടിന് കൂടെയിരുന്നുറങ്ങാന്‍ ഒരു ഈനാംപേച്ചി ''.
ശരത്തിനു ബാലയുടെ നര്‍മബോധത്തില്‍ മനസുലഞ്ഞ് ഒന്നു ചിരിക്കണമെന്നു തോന്നി. എന്നാല്‍, ബാലയുടെ ഭര്‍ത്താവ് തലയുയര്‍ത്തി നോക്കിയാല്‍ അവളുടെ എസ്‌എംഎസ് അയക്കല്‍ അതോടെ നില്‍ക്കാനാണു സാധ്യത. അവളുടെ ഉള്ളിലും ഒരു പൊട്ടിച്ചിരി ശ്വാസംമുട്ടി നില്‍പ്പുണ്ടെന്ന് അയാള്‍ക്കു തോന്നി. നീലിമ ഒരു നിമിഷം കണ്ണുതുറന്ന് അയാളെ രൂക്ഷമായി നോക്കി വീണ്ടും കണ്ണുകളടച്ചതായി അയാള്‍ക്കു തോന്നി. ഏതായാലും ബാല കൊള്ളാം എന്നൊരു കമന്റ് മനസു കൊണ്ടു പാസാക്കാനേ അയാളെ അപ്പോഴത്തെ സാഹചര്യം അനുവദിച്ചുള്ളൂ. നീലിമ ഇപ്പോള്‍ കണ്ണുതുറന്നു ഭക്ഷണം കഴിക്കേണ്ട ഒരുക്കത്തിലാണ്. രണ്ടുദിവസത്തേക്കു വേണ്ട സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്‌തിട്ടുണ്ടാവും. അതു തുറക്കുമ്പോള്‍ വല്ലാത്തൊരു മണമാണ് അയാള്‍ക്കു പലപ്പോഴും അനുഭവപ്പെടാറുള്ളതെങ്കിലും. തീവണ്ടി സ്‌റ്റേഷന്‍ വിട്ടുള്ള പരക്കം പാച്ചിലാണ്. ഇടയ്‌ക്കു സ്‌റ്റേഷനുകളിലെത്തുമ്പോള്‍ ആള്‍ക്കാര്‍ തള്ളിക്കയറി. റി സര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റായിരുന്നതിനാല്‍ തിരക്കില്‍ നിന്ന് അല്‍പ്പം ആശ്വാസമുണ്ടെങ്കിലും കമ്പാര്‍ട്ട്‌മെന്റ് നിറയെ യാത്രക്കാരാണ്. ഇവരൊക്കെ എങ്ങോട്ടാണ് ഈപോകുന്നതെന്നു പലപ്പോഴും ശരത്തിനെ വിസ്‌മയിപ്പിക്കാറുണ്ട്. യാത്രയുടെ നിതാന്ത ഒഴുക്കാണ് എപ്പോഴും, എങ്ങോട്ടും. ആളുകള്‍ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കു ഒഴുകിക്കൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ നദീതീരങ്ങളില്‍ സ്‌ഥിരവാസം തുടങ്ങിയതോടെയാണു സംസ്‌കാരം ആരംഭിച്ചത് എന്നായിരുന്നു അയാള്‍ താഴ്‌ന്ന ക�ാസുകളില്‍ പഠിച്ചിരുന്നത്. അതിപ്പോള്‍ തെറ്റിത്തുടങ്ങിയെന്നു തോന്നുന്നു. നദികളെപ്പോലെ അവരും ഒഴുകാന്‍ പഠിച്ചിരിക്കുന്നു. നീലിമ ഭക്ഷണപ്പൊതികള്‍ പലതും തുറന്നുവച്ചിരുന്നു. ശരത്തിനു വലിയ വിശപ്പൊന്നും തോന്നിയിരുന്നില്ല. നീലിമയുടെ കണ്ണുകള്‍ വെട്ടിച്ച് അയാള്‍ ബാലയെ നോക്കി. എന്താ, കഴിക്കുന്നില്ലേ എന്നു ചോദിക്കുകയായിരുന്നു അവള്‍ കണ്ണുകള്‍ കൊണ്ട്. അവളുടെ ഭര്‍ത്താവു പുസ്‌തകം അടച്ചുവച്ചു ഭക്ഷണം കഴിക്കാന്‍ തയാറായതു പോലെ തോന്നി. അതവള്‍ക്കും മനസിലായി. കുനിഞ്ഞു സീറ്റിനടിയില്‍ നിന്നു ബാഗുകളെടുക്കവേ അവളുടെ പുറത്തെ പെട്ടെന്നു ശ്രദ്ധയില്‍ പെടാത്ത കാക്കപ്പുള്ളിയില്‍ ശരത്തിന്റെ കണ്ണുകളുടക്കി. നീലിമയുടെ കണ്ണുകളുടെ ജാഗ്രത അറിയാവുന്നതു കൊണ്ട് അയാള്‍ പെട്ടെന്നു കണ്ണുകളെ പിന്നാക്കം വ�ലിച്ചു.
ഭക്ഷണം കഴിഞ്ഞതോടെ യാത്രക്കാര്‍ ഒരു മയക്കത്തിനുള്ള ഒരുക്കം കൂട്ടി. ശരത്തിനും ചെറിയ തോതില്‍ ഉറക്കം വരുന്നുണ്ടായിരുന്നു. നീലിമ താഴത്തെ ബെര്‍ത്തിലായിരുന്നു. അയാള്‍ മിഡിലിലും. ബാലയാണു നീലിമയ്‌ക്കൊപ്പം എതിര്‍വശത്തെ താഴത്തെ ബെര്‍ത്തില്‍. ശരത്ത് ഏതാണ്ട് ഉറങ്ങിത്തുടങ്ങിയിരുന്നു. അപ്പോള്‍ അയാളുടെ ഫോണില്‍ മെസേജ് അലേര്‍ട്ട് ഒരു വട്ടം മൂളി.
`` ഭക്ഷണം കഴിഞ്ഞു, ഉറക്കമായി അല്ലേ. ഈനാംപേച്ചിക്കു പറ്റിയ മരപ്പട്ടി തന്നെ ''.
`` ഉണ്ണുക, ഉറങ്ങുക എന്നതു മാത്രമായില്ലേ ജീവിതം? ''.
`` കുത്തണം, പാറ്റണം, ചേറണം, വെയ്‌ക്കണം, പിന്നെ പെറണം.. എന്നാ ഞങ്ങള്‍ക്കുള്ള പ്രമാണം ''.
`` എന്നിട്ട്, കൂടെ കാണുന്നില്ലല്ലോ ''.
`` അതിനുള്ള ഉത്തരവ് വന്നില്ല. മുകളില്‍ നിന്നു വരണ്ടേ?. അവിടെയും കാണുന്നില്ലല്ലോ, പാല്‍ക്കുപ്പിയും തൂക്കുകട്ടിലും ''.
`` ഇവിടെ ഉത്തരവ് നേരത്തേ വന്നു. നീലിമ അവളുടെ വിശുദ്ധ പാത്രം എടുത്തുകളഞ്ഞു. മുലയൂട്ടാനും താരാട്ടാനും ഒക്കെ ആര്‍ക്കു നേരം?. ലോകത്ത് കാര്യങ്ങളെന്തൊക്കെ വേറെ ചെയ്യാനിരിക്കുന്നു?. അതും ശരിയല്ലേ, ഒരു തരത്തില്‍ നോക്കിയാല്‍ ''.
`` അമ്പടി ഭയങ്കരീ എന്നു പറഞ്ഞാല്‍ അധികമാകുമോ എന്തോ ''.
`` എന്തു പറഞ്ഞാലും അധികമാവില്ല. അക്കാര്യത്തില്‍ ബാല ഭാഗ്യവതിയാ ''.
`` പക്ഷെ, എങ്ങനെ അഡ്‌ജസ്‌റ്റ് ചെയ്യുന്നു? ''.
`` എന്റേതു ജീവപര്യന്തമാ. ശിക്ഷയിളവിനു സാധ്യത തീരെയില്ല ''.
`` എന്റേതും ജീവപര്യന്തമാ. അതും കഠിന തടവാ ''.
`` ഇത് ഉരല് ചെന്നു മദ്ദളത്തോടു പറഞ്ഞതു മാതിരിയായല്ലോ? ''.
`` ഉരലിനാ പക്ഷെ, കൂടുതല്‍ പരുക്ക്. മദ്ദളത്തിന് ഏതാണ്ടൊരു മയത്തിലാണല്ലോ? ''.
`` അത് ഉരലിന്റെ പക്ഷത്തുനിന്നു നോക്കുമ്പോള്‍ ''.
`` മദ്ദളത്തിന്റെ പക്ഷത്തുനിന്നു നോക്കുമ്പോഴോ? ''.`` എന്നും പീഡനം തന്നെയല്ലേ. മദ്ദളത്തിന് അതിലല്‍പ്പം രസിക്കാമെന്നൊരു വശമില്ലെന്നല്ല ''.
`` ഉരലിന് എന്നും പങ്കപ്പാടില്ലെന്നൊരു ആശ്വാസമുണ്ട്, എന്നു മാത്രം ''.
പിന്നെയെപ്പോഴോ അവര്‍ ഉറങ്ങിപ്പോയിരുന്നു. യാത്രക്കാരെല്ലാം ശരിയായ ഉറക്കത്തിലേക്കു വീണുപോയ ഏതോ അവസരത്തില്‍. ഇടയ്‌ക്ക് ഉറക്കം വിട്ട ശരത്ത് ബാലയെ നോക്കിക്കൊണ്ടു കിടന്നു. എവിടെയാണു ശരിക്കും ഈ യുവതിയെ കണ്ടത് എന്നെത്ര വട്ടം ആലോചിച്ചിട്ടും ഓര്‍മ കിട്ടുന്നില്ല. സാരി പുതച്ച് ഒരു ഉരല്‍ കിടക്കുന്നു എന്നോര്‍ത്തപ്പോള്‍ അയാള്‍ അല്‍പ്പം ശബ്‌ദത്തില്‍ തന്നെ ചിരിച്ചു. അതാരെയൊക്കെയുണര്‍ത്തിയെന്ന് അയാള്‍ക്കു നിശ്‌ചയമില്ലായിരുന്നു. അയാള്‍ കണ്ണുകളടച്ചു വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. അപ്പോള്‍ വീണ്ടും അയാളുടെ ഫോണ്‍ മെസേജ് അലേര്‍ട്ട് ശബ്‌ദിച്ചു. പയ്യെ ഉമ്മ വയ്‌ക്കുന്നതു പോലെയായിരുന്നു അത്. അത്രയും മൃദുവായി.
`` എന്താ ആലോചിക്കുന്നത്? ''.
`` രണ്ടു പേര്‍ തടവു ചാടുന്നതിനെപ്പറ്റിയാ ''.
`` ജീവപര്യന്തം തടവില്‍ നിന്നു ചാടാന്‍ പറ്റുമോ? ''.
`` ചാടിയിട്ടോ? ''.
`` തടവില്‍ നിന്നു ചാടിയല്ലോ എന്നൊരു ആശ്വാസമുണ്ടായിരിക്കില്ലേ? ''.
`` അതു സ്വാതന്ത്ര്യമായി തോന്നുമോ? ''.
`` എന്താ, ഇല്ലാതെ. തടവും പാറാവുമൊന്നുമില്ലെങ്കില്‍ സ്വാതന്ത്ര്യം തന്നെയല്ലേ? ''.
`` ആണോ? ''.
`` എന്താ, സംശയം? ''.
`` ജീവിതത്തിന്റെ ജീവപര്യന്തം ചാടാന്‍ എളുപ്പമല്ല. ചാടിക്കഴിഞ്ഞാലും ചാടുന്നത് മറ്റൊരു തടവിലേക്കാണെങ്കിലോ? ''.
`` അതു നമ്മള്‍ തന്നെ തീരുമാനിച്ചെടുക്കുന്ന തടവല്ലേ? ''.
`` അതുകൊണ്ടെന്താ വ്യത്യാസം? ''.
`` വ്യത്യാസമുണ്ട്. അതു തടവല്ല, സ്വാതന്ത്ര്യമാണെന്നു വിശ്വസിച്ചാല്‍ പോരേ?.''. അവളുടെ എഴുത്തിനു വല്ലാത്തൊരു നിശ്‌ചയദാര്‍ഢ്യം വന്നതുപോലെ ശരത്തിനു തോന്നി.
`` എന്ന് ഇപ്പോഴും വിശ്വസിച്ചാല്‍ പോരെ? ''.
`` ഏതു നേരവും പാറാവും ഇരുമ്പുവാതിലുകളും മതിലുകളും ഉണ്ടാവുമ്പോള്‍ അങ്ങനെ വിശ്വസിച്ചതു കൊണ്ട് എന്താ കാര്യം? ''.
`` ജീവപര്യന്തം തടവു ചാടണമെന്നുണ്ടോ, ബാലയ്‌ക്ക്? ''.
`` ഒപ്പം ചാടാമോ ?. ഒറ്റയ്‌ക്കെങ്ങനെ സമൂഹത്തിന്റെ തടവിലേക്ക്? ''.
`` എല്ലാം ആലോചിച്ചാണോ? ''.
`` അതേ ''.
`` എനിക്കിപ്പോള്‍ നിന്നെ ഉമ്മ വയ്‌ക്കാന്‍ തോന്നുന്നു ''.
`` എന്റെ ഭാഗ്യം. ഞാനത് എന്റെ നെഞ്ചത്തു വയ്‌ക്കുന്നു''.
`` പണ്ടു നാരായണി വച്ചതു പോലെ. എന്നാലും ഊരും പേരും അറിയാത്ത ഒരാളെ എങ്ങനെ നീ വിശ്വസിക്കുന്നു? ''.`` എനിക്കു നിന്നെ യുഗങ്ങളായി അറിയാമെന്നു ഞാന്‍ പറഞ്ഞിരുന്നില്ലേ?. എല്ലാം അറി
ഞ്ഞിട്ടെന്താ കാര്യം, ജീവപര്യന്തം തടവിലാണെങ്കില്‍? ''.
`` എങ്കില്‍ നമുക്കു ഈ ജീവിതത്തിന്റെ തടവു ചാടാം, ബാല. ഒന്നോ രണ്ടോ മണിക്കൂര്‍ കഴിയുമ്പോള്‍ വൈകുന്നേരം നമ്മള്‍ ചിത്രാവതി പാലത്തിനു മീതെയെത്തും. വളരെ പതുക്കെയേ പാലത്തിനു മുകളില്‍ തീവണ്ടി നീങ്ങുകയുള്ളൂ. അപ്പോള്‍ ആരുമറിയാതെ പുഴയിലേക്കു ചാടണം. യാത്രക്കാരെല്ലാം ഉറക്കത്തില്‍ നിന്നുണര്‍ന്നുള്ള പാതിമാന്ദ്യത്തിലായിരിക്കും. ആരും ശ്രദ്ധിക്കില്ല. ചാടാന്‍ തയാറുണ്ടോ?. പുഴക്കരയില്‍ മുക്കുവരുടെ ഒരു ഗ്രാമമുണ്ട്. അവിടെ നമ്മെ പുറംലോകം തിരിച്ചറിയില്ല ''.
`` ചാടാന്‍ തയാറുണ്ട്. അല്ലാതെ ജീവിതത്തിന്റെ ഈ തടവില്‍ നിന്നു മോചനമില്ലെന്ന് എനിക്കറിയാം, ശരത്ത്. പക്ഷെ, ഒരു പ്രശ്‌നമുണ്ട് ''.
`` അതെന്ത്? ''.
`` എനിക്കു നീന്താനറിയില്ല ''.
`` കച്ചിത്തുരുമ്പായി ഞാനില്ലേ? ''.
`` ഉണ്ട്. അതെനിക്കറിയാം. എന്നാലും ''.
`` നിന്നെ കരക്കെത്തിച്ചാല്‍ പോരെ? ''.
`` മതി. എന്നെ കരക്കെത്തിക്കുമോ?. ''.
`` കരക്കെത്തിക്കാം. നീയെന്നോടൊപ്പം നീന്തിയാല്‍ മതി. നീയൊരു പുഴമത്സ്യമായി ഒഴുക്കിനെതിരെ നീന്തും ബാല. പക്ഷെ, ഒരു പ്രശ്‌നമുണ്ട്. മീന്‍പിടിത്തക്കാര്‍ വലയെറിയുന്നുണ്ടെങ്കില്‍ അവര്‍ നിന്നെ ഒരു സ്വര്‍ണമത്സ്യമെന്നു കരുതി വലയിലാക്കും ''.
`` അയ്യോ, എന്നിട്ട്? ''.
`` അവരുടെ മുക്കുവരാജാവിനു കാഴ്‌ചവയ്‌ക്കും ''.
`` രാജാവെന്തു ചെയ്യും? ''.
`` നിന്നെ വേള്‍ക്കും. പുതിയ മുക്കുവ രാജ്‌ഞിയാക്കും ''.
`` നീയതു കണ്ടുനില്‍ക്കുമോ? ''.
`` ഞാന്‍ കറുത്തമ്മാ, കറുത്തമ്മാ എന്നു പാടി പുഴക്കരയിലൂടെ ഉഴറി നടക്കും ''.
`` പരീക്കുട്ടിക്ക് രാജാവിനോട് ഏറ്റുമുട്ടി എന്നെ വീണ്ടെടുക്കാന്‍ പാടില്ലേ? ''.
`` നമ്മളെ രക്ഷിച്ച ആളുകളോട് എങ്ങനെ പോരടിക്കാന്‍ പറ്റും? ''.
`` എന്നെ വിട്ടുതരണമെന്നു രാജാവിനോടു ചോദിക്കണം ''.
`` വിട്ടുതന്നില്ലെങ്കില്‍? ''.
`` ഞാന്‍ രാജാവിന്റെ പട്ടമഹിഷിയെന്ന തടവും ചാടും ''.
`` എന്നിട്ട്? ''.
`` നമ്മള്‍ പുഴയിലൂടെ തിരിച്ചുനീന്തി ചിത്രാവതിപ്പാലത്തിനു മുകളിലൂടെ തീവണ്ടി പതുക്കെ പോകുമ്പോള്‍ അതില്‍ ചാടിക്കയറും. രക്ഷപ്പെടും ''.
`` അതിനു നിനക്കു നീന്താനറിയില്ലല്ലോ? ''.
`` നീ കൂടെയുണ്ടല്ലോ? ''.
`` എന്റെ വാലും ചിറകുമെല്ലാം അതിനോടകം അവര്‍ ഛേദിച്ചുകളഞ്ഞിട്ടുണ്ടാവില്ലേ? ''.
`` മുക്കുവരാജ്‌ഞിയെന്ന നിലയില്‍ ഞാന്‍ മത്സ്യങ്ങളോടു നിന്നെ തോളിലേറ്റി ചിത്രാവതിപ്പാലത്തിലെത്തിക്കാന്‍ ആജ്‌ഞാപിക്കും ''.
`` അവരെന്നെ അവരുടെ കൂട്ടത്തില്‍ കൂട്ടി മത്സ്യമാക്കിക്കളഞ്ഞാലോ?''.
`` ഞാന്‍ നിന്നെ ചൂണ്ടയില്‍ കോര്‍ത്തെടുക്കും''.
`` നിന്നെ ഞാന്‍ അതിനു മുന്നേ ഒരു മത്സ്യമാക്കി മാറ്റും. എന്നിട്ടു വെള്ളത്തിനു താഴെ നമ്മുടെ പായല്‍ക്കൊട്ടാരത്തിലേക്കു ചെകിള പിടിച്ചു നടത്തും''.
`` ഞാന്‍ വന്നില്ലെങ്കിലോ?''.
`` ഞാനെന്നാല്‍ മത്സ്യത്തിന്റെ തടവും ചാടും. നോക്കിക്കോ''.
`` അങ്ങനെയൊന്നും വേണ്ടിവരില്ല, പൊന്നേ. ഞാന്‍ നിന്നെ മുക്കുവ രാജാവിന് ഒറ്റുകൊടുക്കും. അയാള്‍ നിന്നെ എന്നെന്നേക്കുമായി എന്റെ തടവിലിടും. നിനക്കൊരിക്കലും ചാടാന്‍ തോന്നാത്ത തടവ് ''.
`` അപ്പോള്‍ പറഞ്ഞതു പോലെ.. ''.
`` ഉവ്വ്. ചിത്രാവതിപ്പാലത്തിനു മുകളില്‍....''.
`` ഇനിയൊരിക്കലും നമ്മള്‍ പരസ്‌പരം എഴുതില്ല''.
`` എഴുതേണ്ട ആവശ്യമില്ല''.
`` തീവണ്ടി പതുക്കെയാവുമ്പോള്‍ നമ്മള്‍ ആരും ശ്രദ്ധിക്കാതെ പുഴയിലേക്കു ചാടുന്നു''.
`` അതേ, രണ്ടു കരിയിലകള്‍ പോലെ''.
`` അല്ലെങ്കില്‍ രണ്ടു കിളിത്തൂവലുകള്‍ പോലെ''.
`` അതുമല്ലെങ്കില്‍ തീവണ്ടിയുടെ കൊമ്പില്‍ നിന്നടര്‍ന്നുവീണ രണ്ടു പരാഗങ്ങള്‍ പോലെ''.
`` അപ്പോള്‍ നിന്റെ കാണ്ടാമൃഗത്തിനെ പിന്നെയാര് നോക്കും''.
`` ആരെങ്കിലും നോക്കട്ടെ. നിന്റെ ഈനാംപേച്ചിയെ?''.
`` അവള്‍ സ്വയം നോക്കിക്കൊള്ളും. അല്ലെങ്കില്‍ അവര്‍ പരസ്‌പരം നോക്കട്ടെ''.
`` അതു നമ്മുടെ ബാധ്യതയല്ല. നമ്മുടെ ബാധ്യത സ്വന്തം തടവു മാത്രാണ്''.
`` അതേ''.
ചിത്രാവതിപ്പുഴയ്‌ക്കു മീതെ തീവണ്ടി കടന്നുപോവുന്നത് യാത്രക്കാരാരും ശ്രദ്ധിക്കാറില്ല. തീവണ്ടിയൊന്നു പതുക്കെയാവുന്നത് ആരെങ്കിലും ശ്രദ്ധിച്ചാലായി. പലപ്പോഴും അതുണ്ടാവാറില്ല. തൊട്ടുമുന്നിലെ സ്‌റ്റേഷനില്‍ നിന്നു കയറുന്ന മാങ്ങാക്കച്ചവടക്കാരികള്‍ യാത്രക്കാരുടെ ശ്രദ്ധയെ കൈയിലെടുത്തിട്ടുണ്ടാവും. ഉറക്കം തെളിഞ്ഞ മന്ദതയിലായിരിക്കും കൂടുതല്‍ പേരും. ചിത്രാവതി യാത്രക്കാരുടെ മനസില്‍ ഒരിക്കലും അടയാളപ്പെടുത്താറില്ല. പാലം കഴിഞ്ഞു കയറുന്നത് ഒരു തുരങ്കത്തിലേക്കാണ്. പെട്ടെന്നു തുരങ്കം വരുന്നതിലുള്ള അസ്വസ്‌ഥത പലര്‍ക്കും തോന്നാറുള്ളതുമാണ്. അതുകൊണ്ടു പുഴയിലേക്കു ചാടുന്നത് ആരുടേയും ശ്രദ്ധയില്‍ പെട്ടെന്നുവരില്ല. തുരങ്കത്തിലേക്കു കയറുന്നതുകൊണ്ട് സംശയം തീര്‍ക്കാനും പറ്റില്ല, ആരെങ്കിലും ചാടിയോ എന്ന്. ചിത്രാവതിപ്പാലം അടുത്തുവരുന്നതോടെ ബാലയുടെ മനസില്‍ ഒരു തടവുചാട്ടത്തിന്റെ പരിഭ്രമം മിടിച്ചുതുടങ്ങിയത് ശരത്ത് മനസിലാക്കി. അയാളുടെ ശരീരത്തിലൂടെ ഒരു വിറയല്‍ കടന്നുപോയിരുന്നു. എന്നാല്‍, ചിത്രാവതിപ്പാലമെത്തുന്നതിനു മുമ്പു തന്നെ തീവണ്ടി വേഗം കുറച്ചത് എന്തിനാണെന്ന് ആശ്‌ചര്യപ്പെടുകയായിരുന്നു അയാള്‍. പാലമെത്തുന്നതിനും അര കിലോമീറ്റര്‍ മുമ്പുതന്നെ തീവണ്ടി ഒരു ഞരക്കത്തോടെ നിന്നതും അയാള്‍ പുറത്തേക്കിറങ്ങി. അപ്പോഴേക്കും പല യാത്രക്കാരും പുറത്തെത്തിക്കഴിഞ്ഞിരുന്നു. യാത്രക്കാരുടെ അങ്കലാപ്പിനും ആകാംക്ഷയ്‌ക്കും ആരും മറുപടി നല്‍കിയിരുന്നില്ല. ബാലയുടെ മനസില്‍ വന്യമായ ഏതോ പ്രാര്‍ഥന കത്തിത്തിളച്ചു തുടങ്ങിയിരുന്നു. ബാലയുടെ ഭര്‍ത്താവ് ഇതൊന്നും ശ്രദ്ധിക്കാതെ പുസ്‌തകത്തില്‍ തന്നെയായിരുന്നു. നീലിമ ഏതാണ്ടൊരു മയക്കത്തിലും. എന്നാല്‍ ഇടയ്‌ക്കു കണ്ണു തുറന്നു നോക്കി. തീവണ്ടി നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു പുറത്തേക്കു നോക്കി. ഒന്നും മനസിലാവാത്തതു പോലെ വീണ്ടും കണ്ണുകള്‍ പാതിയടച്ചു മയക്കത്തിനായി കാത്തു. ചിത്രാവതിപ്പാലത്തില്‍ വച്ചു തീവണ്ടി മറിക്കാനായിരുന്നു ഏതോ തീവ്രവാദി ഗ്രൂപ്പിന്റെ പദ്ധതി. പാളം തകര്‍ന്നിട്ടുണ്ട്. നേരത്തേ തീവണ്ടി പോയിക്കഴിഞ്ഞ ഉടനെയായിരുന്നു സ്‌ഫോടനം. പാളം നന്നാക്കിക്കൊണ്ടിരിക്കുന്നു. തീവണ്ടി ഉടന്‍ പുറപ്പെടും. ഇത്രയും വിവരങ്ങളാണ് ശരത്തിനനു കിട്ടിയത്.
എന്നാല്‍, തീവണ്ടി പുറപ്പെട്ടപ്പോള്‍, അയാളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ടു പാലത്തില്‍ നിറയെ പാളം നന്നാക്കുന്ന ജോലിക്കാരുണ്ടായിരുന്നു. യാത്രക്കാര്‍ എല്ലാവരും ജാഗ്രതയിലായിരുന്നു. പാലത്തിനു താഴെ മീന്‍പിടുത്തക്കാര്‍ വള്ളങ്ങളുമായി തിക്കിത്തിരക്കുന്നുണ്ടായിരുന്നു. ആള്‍ക്കു നടക്കാവുന്ന വേഗത്തില്‍ തീവണ്ടി പാളത്തിലൂടെ ഇഴഞ്ഞുനീങ്ങി. ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ശരത്ത് മൊബൈല്‍ ഫോണ്‍ വെള്ളത്തിലേക്ക് എറിഞ്ഞുകളഞ്ഞു. പാലം തീരുന്നതിനു മുമ്പ് ബാലയും അങ്ങനെ ചെയ്‌തിരുന്നു. പാലം പിന്നിട്ടപ്പോള്‍, തീവണ്ടി തുരങ്കത്തിനുള്ളിലേക്കു വേഗം കൂട്ടിയെടുത്തു കഴിഞ്ഞിരുന്നു. വേറേതോ ലോകത്തിലേക്കുള്ള ഒരു തുരങ്കം പോലെ അതു തോന്നിച്ചു.
*********
ആദ്യ കമന്റ് എന്റെ
ReplyDelete‘പ്രായമിത്രയായെങ്കിലും‘ പ്രേമ തരളിതമായ മനസിന് ഒരു കോട്ടവും വന്നിട്ടില്ല.
സുന്ദരമായ ചാറ്റിംഗ്
`` മുക്കുവരാജ്‌ഞിയെന്ന നിലയില്‍ ഞാന്‍ മത്സ്യങ്ങളോടു നിന്നെ തോളിലേറ്റി ചിത്രാവതിപ്പാലത്തിലെത്തിക്കാന്‍ ആജ്‌ഞാപിക്കും ''.
ReplyDelete`` അവരെന്നെ അവരുടെ കൂട്ടത്തില്‍ കൂട്ടി മത്സ്യമാക്കിക്കളഞ്ഞാലോ?''.
`` ഞാന്‍ നിന്നെ ചൂണ്ടയില്‍ കോര്‍ത്തെടുക്കും''.
`` നിന്നെ ഞാന്‍ അതിനു മുന്നേ ഒരു മത്സ്യമാക്കി മാറ്റും. എന്നിട്ടു വെള്ളത്തിനു താഴെ നമ്മുടെ പായല്‍ക്കൊട്ടാരത്തിലേക്കു ചെകിള പിടിച്ചു നടത്തും''.
`` ഞാന്‍ വന്നില്ലെങ്കിലോ?''.
`` ഞാനെന്നാല്‍ മത്സ്യത്തിന്റെ തടവും ചാടും. നോക്കിക്കോ''.
`` അങ്ങനെയൊന്നും വേണ്ടിവരില്ല, പൊന്നേ. ഞാന്‍ നിന്നെ മുക്കുവ രാജാവിന് ഒറ്റുകൊടുക്കും. അയാള്‍ നിന്നെ എന്നെന്നേക്കുമായി എന്റെ തടവിലിടും. നിനക്കൊരിക്കലും ചാടാന്‍ തോന്നാത്ത തടവ് ''.
`` അപ്പോള്‍ പറഞ്ഞതു പോലെ.. ''. Enjoyed. Congrats dear Jayadev. Keep writing. U are a master.
അപ്പൊ ബ്യൂറോ ചീഫ് ഡ്യൂട്ടി സമയത്ത് കഥയുംവായിച്ച് ഇരിപ്പാണല്ലേ?
Deleteനന്ദി - ഈ നല്ല കഥ വായിക്കാന്‍ തന്നതിന്
ReplyDelete