Tuesday 30 April 2013

എന്‍മകനെ




കുറെ നാളുകളായിരുന്നു രവിയുടെയും ശൈലജയുടെയും ദാമ്പത്യത്തില്‍ എന്തൊക്കെയോ അപസ്വരങ്ങള്‍ ഉ
യര്‍ന്നുതുടങ്ങിയിട്ട്‌. എന്നുവച്ച്‌, സാധാരണ ഗാര്‍ഹിക ദാമ്പത്യങ്ങളില്‍ കാണാറുള്ള സൗന്ദര്യപ്പിണക്കങ്ങളോ ദാമ്പത്യേ
തര ലൈംഗിക ബന്ധങ്ങളുമായി ബന്ധപ്പെട്ട വൈകാരിക പ്രശ്‌നങ്ങളോ ആയിരുന്നില്ല അത്‌. രാത്രി വൈകുംവരെ ഓ
രോന്ന്‌ സംസാരിച്ച്‌ ഉറങ്ങിപ്പോയ ഒരു രാത്രിയില്‍ ശൈലജ എന്തോ സ്വപ്‌നം കണ്ട്‌ അര്‍ധരാത്രി കഴിഞ്ഞിരുന്ന സമയത്തെപ്പോഴോ ഞെട്ടിയുണരുകയായിരുന്നു. വിയര്‍ത്തുകുളിച്ചു കണ്ട അവള്‍ എന്റെ കുഞ്ഞ്‌, എന്റെ കുഞ്ഞ്‌്‌ എന്നു പുലമ്പിക്കൊണ്ട്‌ ഒരു പൊട്ടിക്കരച്ചിലിന്റെ ആഴക്കയത്തിലേക്കു വീണുപോവുന്നതായിരുന്നു ഉറക്കം ഞെട്ടിയുണര്‍ന്ന രവി കണ്ടത്‌. കുഞ്ഞിനെപ്പറ്റി ദുഃസ്വപ്‌നം കണ്ടുണരാന്‍ അവര്‍ക്ക്‌ അന്നേരം ഒരു കുഞ്ഞു ജനിച്ചിട്ടുപോലുമില്ലായിരുന്നു.
എങ്കിലും അവരുടെ വിചാരങ്ങളിലും സ്വപ്‌നങ്ങളിലും ഒരു കുഞ്ഞ്‌ തന്റെ കുഞ്ഞിക്കാലുകള്‍ പിച്ചവെച്ചു നടന്നി
രുന്നു. കളിമ്പം കാട്ടി അവരെ കുടുകുടാ ചിരിപ്പിച്ചുകൊണ്ടിരുന്നു. ഉത്തരത്തില്‍ നിന്നു നീണ്ടിറങ്ങിയിരുന്ന തുണി
ത്തൊട്ടിലില്‍ പാല്‍വിരല്‍ നുണഞ്ഞുകൊണ്ട്‌ അല്ലലില്ലാതെ ഉറങ്ങിയിരുന്നു. അവരുടെ പ്രഭാതങ്ങളിലേക്ക്‌ അവള്‍
( ശൈലജയ്‌ക്ക്‌ അവന്‍) പാല്‍പ്പുഞ്ചിരി പൊഴിച്ച്‌ ഉദിച്ചുയര്‍ന്നിരുന്നു. രവിയച്‌ഛനെ ആനയാക്കി മുറ്റത്തും തൊടിയിലു
ം നടത്തിയിരുന്നു. രവിക്ക്‌ അസൂയയുണ്ടാക്കിക്കൊണ്ട്‌ ശൈലജയുടെ മാറിലേക്ക്‌ ഏറെ നേരം മുഖം പൂഴ്‌ത്തിയിരിക്കു
മായിരുന്നു. കുഞ്ഞ്‌ തന്റേതെന്നും താന്‍ തന്റേതെന്നും അവകാശമുന്നയിക്കുന്ന ശൈലജയുടെ മുലക്കണ്ണുകളെ എന്നും
രവിയില്‍ നിന്നു തട്ടിപ്പറിച്ചെടുത്തിരുന്നു.
` എന്താ, ശൈലജേ നമ്മുടെ കുഞ്ഞിന്‌ എന്താണു രാത്രിയില്‍ പറ്റിയത്‌?.
` അതു ഞാനെങ്ങനെയാ രവിയേട്ടാ പറയുന്നത്‌. അത്‌ എന്നെത്തന്നെ വീണ്ടും വീണ്ടും പേടിപ്പിക്കുന്നു.
അപ്പോള്‍ പെയ്‌തുതീര്‍ന്ന ഒരു കരച്ചില്‍ മഴയ്‌ക്കിടെ ശൈലജ ദുഃസ്വപ്‌നത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു.
` നമ്മുടെ കുഞ്ഞ്‌ പൂവയറ്‌ നിറയെ പാല്‍ കുടിച്ചു ഉറങ്ങുകയായിരുന്നു. ഞാനെത്ര നേരമാ നോക്കിയിരുന്നതെ
ന്ന്‌ എനിക്കോര്‍മയില്ല. പെട്ടെന്നു കുഞ്ഞിന്റെ തല മാത്രം വളരാന്‍ തുടങ്ങി. അതിനനുസരിച്ച്‌ കൈകാലുകള്‍ ഈര്‍ക്കി
ലിക്കമ്പു പോലെ മെലിഞ്ഞുമെലിഞ്ഞുവന്നു. ആ വലിയ തലയില്‍ നിന്ന്‌ രണ്ടു കണ്ണുകള്‍ എന്നെ തുറിച്ചുനോക്കി. വ
ല്ലാത്തൊരു ദൈന്യതയോടെ. എന്നെ എന്തിനാ അമ്മേ, ഈ ഭൂമിയില്‍ ഇങ്ങനെ ജനിപ്പിച്ചത്‌. ഞാന്‍ അമ്മയുടെ വയറ്റി
ലെ ഒരു കുഞ്ഞു കോശമായി കിടന്നേനെയല്ലോ എന്ന്‌. രവിയേട്ടാ, ഞാന്‍ പെട്ടെന്ന്‌ ഭൂമിയില്‍ ആഴ്‌ന്നു പോവുന്നതു
പോലെ തോന്നി. അപ്പോള്‍ അതിന്റെ തല വല്ലാതെ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഞാന്‍ പേടിച്ചുവിറച്ചുപോയി.
എന്തു പറഞ്ഞാണു ശൈലജയുടെ പേടി മാറ്റേണ്ടതെന്ന്‌ രവിക്കറിയില്ലായിരുന്നു. ഒരു സാന്ത്വനത്തിനും അവളെ
സമാധാനിപ്പിക്കാനാവില്ലെന്ന്‌ അയാള്‍ അറിഞ്ഞു. താന്‍ വളരെ നിസ്സഹായനാണെന്ന്‌ അയാള്‍ തിരിച്ചറിഞ്ഞു. അയാള്‍ക്കു ശൈലജയെ ചേര്‍ത്തുപിടിക്കുക മാത്രമേ ചെയ്യാനുണ്ടായിരുന്നുള്ളൂ, അയാളുടെ നെഞ്ചില്‍ അവളുടെ കണ്ണീര്‍ക്കര്‍ക്കടകം പെയ്‌തുതീരുന്നതുവരെ. പിന്നീട്‌ എപ്പോഴോ അവള്‍ ഉറങ്ങിപ്പോവുന്നതു വരെ അയാള്‍ ഒന്നും അവളോടു പറ ഞ്ഞില്ല. അയാള്‍ക്ക്‌ എന്തെങ്കിലും പറയാനുണ്ടായിരുന്നില്ല. ഉള്ളില്‍ ഒരു കാര്‍മേഘത്തെ ഇരമ്പല്‍ അറിഞ്ഞുകൊണ്ട്‌ അയാള്‍ അവളുടെ പുറം പതുക്കെ തലോടിക്കൊണ്ടിരുന്നു. ഇതിനെ ഗാര്‍ഹിക ദാമ്പത്യത്തിലെ മാത്രം പ്രശ്‌നമായിക്കാണാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ശൈലജയും താ
നുമായുള്ള അതീവ രഹസ്യവും അതിലോലവുമായ കൂടിച്ചേരലില്‍ രപുറത്തുനിന്നാരോ ഇടപെടുന്നുണ്ട്‌ എന്ന വസ്‌തു
ത ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ കൂടുതല്‍ വ്യക്‌തമായി വരികയായിരുന്നു. ഇതിനെ പോസ്‌റ്റ്‌ എന്‍മകജെ ഇ
മോഷണല്‍ സിന്‍ഡ്രോം എന്നുവിളിച്ചു മനഃശാസ്‌ത്രജ്‌ഞര്‍ ലളിതമാക്കാന്‍ ശ്രമിക്കുന്നെന്നു രവി അയാള്‍ക്കു പരിചയ
മുള്ള സൈക്കോളജിസ്‌റ്റ്‌ ജോസഫ്‌ ചെറിയാനോടു തര്‍ക്കിക്കുക വരെ ചെയ്‌തു. ഈയൊരു തരത്തിലുള്ള മാനസിക
വിഭ്രാന്തി ഹിരോഷിമ അണുബോംബ്‌ സ്‌ഫോടനത്തിനും ചെര്‍ണോബില്‍ - ഭോപ്പാല്‍ ദുരന്തങ്ങള്‍ക്കു ശേഷവും ഉണ്ടാ
യിരുന്നതായി ജോസഫ്‌ ചെറിയാന്‍ സ്‌ഥാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. എല്ലാ വന്‍ വാര്‍ത്താ വിസ്‌ഫോടനങ്ങള്‍ക്കു
ശേഷവും ഇങ്ങനെയുള്ള മാനസികാസ്വാസ്‌ഥ്യങ്ങള്‍ കണ്ടിരുന്നു. കാണുന്നതും കേള്‍ക്കുന്നതും നമ്മളിലുണ്ടാക്കുന്ന
ഭീതിയാണ്‌ ഇതിന്റെ കാരണം. വ്യാപകമായ ഭ്രൂണഹത്യകളും നടന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ദുരന്ത ഭൂമിയില്‍
നിന്നു ദൂരെ താമസിക്കുന്നവര്‍ക്ക്‌ ഇത്തരമൊരു ഭീതിക്കു കാരണമേയില്ല. ഇതുകുറച്ചുകാലം തുടരും. ഇതൊരു മാനസി
ക വിഭ്രാന്തിയായി മാറാന്‍ അനുവദിക്കരുതെന്നു മാത്രം.
എന്നാല്‍ ഒരു സ്വപ്‌നത്തില്‍ തീരുന്നതായിരുന്നില്ല ശൈലജയുടെ ആകുലതകള്‍. അവള്‍ വന്നസുവന്ന്‌ ഉറങ്ങാന്‍
തന്നെ പേടിച്ചുപോകുമോ എന്നതായിരുന്നു രവിയുടെ വേവലാതി. ഉറക്കത്തില്‍ അവളുടെ കണ്ണന്‍ അവളെ ഇടയ്‌ക്കി
ടെ പേടിപ്പിച്ചുകൊണ്ടിരുന്നു. പലപ്പോഴും അര്‍ധരാത്രി കഴിയുമ്പോള്‍ അവള്‍ ഉറക്കം ഞെട്ടി കിടക്കയില്‍ ഉറങ്ങാതെ നേ
രം വെളുപ്പിച്ചു. രവിയെ ഇക്കാര്യങ്ങളെല്ലാം പറഞ്ഞ്‌ ബുദ്ധിമുട്ടിക്കാതിരിക്കാന്‍ അവള്‍ ആവോളം ശ്രമിച്ചിരുന്നു. ഉറങ്ങാ
തെ കിടക്കുന്ന അവളെ എന്തു പറഞ്ഞ്‌ ആശ്വസിപ്പിക്കും എന്നറിയാതിരുന്നതിനാല്‍ ആദ്യമാദ്യമൊന്നും രവി അവളുടെ
ദുഃസ്വപ്‌നങ്ങളില്‍ ഇടപെട്ടിരുന്നില്ല. എന്നാല്‍, മൗനം അവളുടെ സങ്കടങ്ങള്‍ക്കു പരിഹാരമാവില്ലെന്ന്‌ അയാള്‍ വൈകി
തിരിച്ചറിഞ്ഞു. താനും അവളുടെ ഭീതികള്‍ പങ്കിട്ടില്ലെങ്കില്‍ അവള്‍ കടുത്ത വിഷാദരോഗത്തിലേക്കു പതിച്ചേക്കുമോ
എന്നയാള്‍ ഭയന്നു. അവളുടെ അയഥാര്‍ഥ പേടികളെ കടുത്ത മാനസിക വിഭ്രാന്തിയായി മാറാന്‍ അനുവദിക്കരുതെന്ന
ജോസഫ്‌ ചെറിയാന്റെ മുന്നറിയിപ്പ്‌ അയാള്‍ ആദ്യമായി ഗൗരവത്തിലെടുത്തു. അവരുടെ വിചാരങ്ങളിലും സ്വപ്‌നങ്ങളി
ലും നിറഞ്ഞുനിന്നിരുന്ന കുഞ്ഞിനെ ആരോഗ്യത്തെ വളര്‍ത്തുകയെന്നതായിരുന്നു അയാള്‍ കണ്ടെത്തിയ ഒരു പോംവ
ഴി. ആ കുഞ്ഞിനെപ്പറ്റിയുള്ള ഓരോ വിചാരങ്ങള്‍ കൂടുതല്‍ ബോധപൂര്‍വം അവളുമായി പങ്കുവച്ചുതുടങ്ങി. അവള്‍
( ശൈലജയുടെ അവന്‍) തലേ ദിവസം ഉറക്കത്തില്‍ വന്നു പറഞ്ഞ കൊഞ്ചല്‍ മൊഴികള്‍.
` നോക്ക്‌ ശൈലജേ, ഇന്നലെ അവള്‍ എന്നോടു പറയുകയാ, കുറെ പൂക്കള്‍ കൊണ്ടുവന്ന്‌ മുറ്റത്ത്‌ ഒരു പൂക്കളമി
ടണമെന്ന്‌. അപ്പോള്‍ ഞാന്‍ പറഞ്ഞു: ഓണത്തിനല്ലേ എല്ലാവരും മുറ്റത്ത്‌ പൂക്കളമൊരുക്കുന്നത്‌. ഇതു മീനമാസമായ
ല്ലേ ഉള്ളൂ. അപ്പോള്‍ അവള്‍ പറയുകയാ, നമുക്ക്‌ ഓണം വരുന്നതു വരെയൊന്നും കാത്തിരിക്കേണ്ട. എന്നും വേണം എ
നിക്കു മുറ്റത്തു പൂക്കളം. ഞാനെന്നും പൂപ്പറിക്കാന്‍ പോകും. തുമ്പയും പിച്ചിയും മുല്ലയും എല്ലാം ഞാന്‍ കൊണ്ടുവരു
ന്നുണ്ട്‌. അച്‌ഛന്‍ നല്ല ജമന്തിപ്പൂക്കള്‍ വാങ്ങിക്കൊണ്ടുവന്നാല്‍ മതി കടേന്ന്‌. ഞാനതു സമ്മതിക്കുകേം ചെയ്‌തു.
എന്നാല്‍ ഇത്തരം കുഞ്ഞുവര്‍ത്തമാനങ്ങളെന്തെങ്കിലും ശൈലജയെ സമാധാനിപ്പിക്കുകയല്ല, മറിച്ചു കൂടുതല്‍
വിഷമിപ്പിക്കുകയായിരുന്നെന്ന്‌ ആദ്യമൊന്നും രവി മനസിലാക്കിയിരുന്നില്ല. കിടക്കയില്‍ നിന്ന്‌ എഴുന്നേല്‍ക്കാന്‍ പറ്റാ
ത്ത കണ്ണന്‍ എങ്ങനെ തൊടിയിലും മറ്റും പോയി പൂവിറുത്തുകൊണ്ടുവരും എന്ന ചിന്തയായിരിക്കണം ആലോചനകള്‍
അവളെ കരയിച്ചുകൊണ്ടിരുന്നു.
` നീയിങ്ങനെ ഓരോന്നോര്‍ത്തു വിഷമിച്ചാലോ ശൈലജേ. നമ്മുടെ കുഞ്ഞ്‌ ആരോഗ്യത്തോടെ തന്നെ വളരും.
സ്‌കൂളില്‌ പോയി വരും. ഇടയ്‌ക്കിടെ എന്തിനോ വേണ്ടി ശാഠ്യം പിടിക്കും. അപ്പോള്‍ നിന്റെ കൈയില്‍ നിന്നു നല്ല ചുട്ട
അടികിട്ടും. അവന്‍ കരഞ്ഞുകൊണ്ട്‌ എന്റെ അടുക്കലേക്ക്‌ ഓടിവരും. അപ്പോള്‍ ഞങ്ങള്‌ രണ്ടാളും ചേര്‍ന്ന്‌ നിന്നെ വന്നു
കെട്ടിപ്പിടിക്കും. ദേഷ്യമെല്ലാം മറന്ന്‌ നീയവന്‌ ഉമ്മകള്‍ ഒന്നൊന്നൊഴിയാതെ കൊടുക്കുകയും ചെയ്യും. അപ്പോള്‍, വന്നു
വന്ന്‌ അമ്മയും മോനും ഒന്നായി, അച്‌ഛന്‍ ഔട്ടായി എന്നു ഞാന്‍ പിണങ്ങും. നീ കൊടുത്തുവിട്ട ഉമ്മകളെല്ലാം അവന്‍
എനിക്കു തരും. അപ്പോള്‍ നിന്നെ നോക്കി ഞങ്ങളു രണ്ടാളും കൊഞ്ഞനംകുത്തും. കേള്‍ക്കുന്നുണ്ടോ നീയ്‌?.
അവള്‍ വളരെ ദൈന്യതയോടെ ഒന്നു ചിരിച്ചതല്ലാതെ മറുപടിയൊന്നും പറയാത്തതു രവിയെ കൂടുതല്‍ വേദനി
പ്പിക്കുകയായിരുന്നു. അവള്‍ അയാളുടെ അടുക്കലേക്കു കൂടുതല്‍ ചേര്‍ന്നിരുന്നതിനു ശേഷം ദീര്‍ഘമായി നിശ്വസിച്ചു.
താന്‍ പറഞ്ഞുവരുന്ന കാര്യങ്ങള്‍ അവളുടെ ബോധ്യത്തിലേക്കു കടന്നുവരുന്നുണ്ടെന്ന്‌ അയാള്‍ക്കു തോന്നി.
` പിന്നെ, നോക്ക്‌ ശൈലജേ. നമ്മള്‍ ഇവിടെ പട്ടണത്തിലായതിനാല്‍ നിന്റെ പേടികള്‍ അസ്‌ഥാനത്താണ്‌. കീട
നാശിനി പിഞ്ചുകുഞ്ഞുങ്ങളെ തുടരെത്തുടരെ വേട്ടയാടിയ ഗ്രാമത്തില്‍ നിന്നു നമ്മള്‍ വളരെ അകലെയാണ്‌. നമ്മളോ
നമ്മുടെ കുഞ്ഞുങ്ങളോ രാസ ഭീഷണിയുടെ പിടിയിലല്ല. പിന്നെ നീയെന്തിനാണ്‌ വെറുതേ ആശങ്കപ്പെടുന്നത്‌. എന്റെ
പഴയ ശൈലജയെ കണ്ടിട്ട്‌ എത്ര കാലമായി. നീയെത്ര ചുറുചുറുക്കുള്ളവളായിരുന്നു. ഇന്നു നിന്റെ പ്രസരിപ്പെല്ലാം
കൈമോശം വന്നിരിക്കുന്നു. ഇത്ര പേടിക്കാനെന്തിരിക്കുന്നു?.
അതിനും അവളുടെ മറുപടി വിളര്‍ത്ത പുഞ്ചിരി മാത്രമായിരുന്നു. അതു അവളുടെ നിറഞ്ഞ ചിരിയുടെ ഒരു നെ
ഗറ്റീവ്‌ കാണുന്നതു പോലെയുണ്ടായിരുന്നു. അവളില്‍ പതുക്കെപ്പതുക്കെ വീണ്ടും ആത്മവിശ്വാസം നിറയ്‌ക്കാന്‍ പറ്റു
മെന്ന്‌ അയാള്‍ക്കു തോന്നി. എന്നാല്‍ ഓരോ രാത്രിയിലും ദുഃസ്വപ്‌നങ്ങള്‍ വന്നു പഴയ ശൈലജയെ നാള്‍ക്കുനാള്‍ കഴിയുന്തോറും എവിടെയോ ഒളിപ്പിച്ചുവച്ചുകൊണ്ടിരുന്നു. ഒരു രാത്രിയില്‍ അവള്‍ ഞെട്ടിയുണര്‍ന്ന്‌ അലറിക്കരഞ്ഞ ശേഷംബോധക്കേടിലേക്കു വീണുപോയി. രവി വല്ലാതെ പേടിച്ചുപോയ രാത്രിയായിരുന്നു അത്‌. എന്തു പറഞ്ഞാണ്‌ അവളെ സമാശ്വസിപ്പിക്കേണ്ടത്‌ എന്നറിയാതെ അയാളും വിളറിവിളര്‍ത്തു പോയിരുന്നു. പിന്നെയെപ്പോഴോ കണ്ണുതുറന്നു താന്‍ കണ്ട ഭീകര സ്വപ്‌നത്തെപ്പറ്റി പറഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ പേടിച്ചുപോവുകയായിരുന്നു.
` രവിയേട്ടാ കണ്ണന്റെ എല്ലുകളെല്ലാം മെഴുകു പോലെ അലിഞ്ഞുപോവുകയായിരുന്നു പെട്ടെന്ന്‌. ഞാന്‍ കുളിപ്പി
ച്ച്‌ കണ്ണൊക്കെയെഴുതി കിടത്തിയിരിക്കുകയായിരുന്നു. അടുക്കളയില്‍ ചെന്നു പഴംകുറുക്ക്‌ എടുത്തുവരേണ്ട താമസമേ
യുണ്ടായിരുന്നുള്ളൂ. പെട്ടെന്ന്‌ ഒരു ഞരക്കം കേട്ടു. എന്തോ കണ്ടു കള്ളന്‍ ശബ്‌ദമുണ്ടാക്കിയതാണെന്നേ കരുതിയുള്ളൂ.
തിരിച്ചുവന്നപ്പോഴും കുഴപ്പമൊന്നുമില്ല. എന്നാല്‍ കൈകാല്‍ ഇളക്കിയുള്ള ആ കളിയുണ്ടല്ലോ. അതൊന്നുമില്ല. തളര്‍ന്നു
കിടക്കുന്നു. മടിയിലിരുത്തി പഴംകുറുക്ക്‌ കൊടുക്കാമെന്നു വിചാരിച്ച്‌ വാരിയെടുത്തപ്പോള്‍ ഒരു പഴന്തുണിക്കെട്ട്‌ എടു
ക്കുന്ന പോലെയാണു തോന്നിയത്‌. അപ്പോള്‍ കണ്ണന്റെ ദേഹത്ത്‌ എല്ലുകളൊന്നുമുണ്ടായിരുന്നില്ല. എല്ലാം അലിഞ്ഞു
പോയിരുന്നു. എടുത്തപ്പോള്‍ ശരീരം മുഴുവന്‍ താഴോട്ട്‌ ഒഴുകിപ്പോയി. അവയവങ്ങള്‍ നിറച്ച തൊലി കൊണ്ടുള്ള ഒരു
ഭാണ്ഡമായിരിക്കുന്നു എന്റെ കണ്ണന്‍. ഒരു നിലവിളി എന്റെ അടിവയറ്റില്‍ നിന്നുയര്‍ന്നു. അതു തൊണ്ടയില്‍ കല്ലിച്ചുകി
ടന്നു. കണ്ണുകള്‍ തുറിച്ചുള്ള അവന്റെ ശരീരം വലിയൊരു പുഴുവിനെപ്പോലെയാണുതോന്നിയത്‌. എന്നെ ആരോ ഉ
റക്കത്തില്‍ നിന്നു പുറത്തേക്ക്‌ എറിയുകയായിരുന്നു, രവിയേട്ടാ. പറ, എന്റെ കണ്ണനെന്താണ്‌ പറ്റിയത്‌. അവന്റെ എല്ലു
കള്‍ ഇനി വീണ്ടും മുളക്കുമോ?. അവന്‍ വലിയൊരു പുഴുവായി കഴിയേണ്ടിവരുമോ ജീവിതകാലം മുഴുവന്‍?.
അതിനയാള്‍ക്ക്‌ ഉത്തരമില്ലായിരുന്നു. എല്ലാം നിന്റെ പേക്കിനാവു മാത്രമാണെന്നു പറഞ്ഞ്‌ എങ്ങനെയാണ്‌ അവ
ളെ മറിച്ചു വിശ്വസിപ്പിക്കുക എന്ന സംശയത്തിലായിരുന്നു അയാള്‍. എന്നത്തേയും പോലെ അവളെ ചേര്‍ത്തുപിടിച്ച്‌,
മുഖത്തുനിന്നു കണ്ണീര്‍ച്ചാലുകള്‍ അഴിച്ചുമാറ്റി അവളെ മൃദുവായി ഉമ്മ വയ്‌ക്കാനേ അയാള്‍ക്കു സാധിച്ചുള്ളൂ. പിന്നെ
എന്തെങ്കിലും പറയാനുള്ള വാക്കുകള്‍ തപ്പിക്കിട്ടിയപ്പോള്‍ അയാള്‍ പറഞ്ഞു.
` നോക്ക്‌, ശൈലജേ. എല്ലാം നിനക്കു തോന്നുന്നതു മാത്രമാ. നമ്മുടെ കണ്ണന്‌ ഒന്നും സംഭവിക്കില്ല. അവന്‍ പിച്ച
വച്ച്‌ പിച്ചവച്ച്‌ ഈ മുറ്റത്ത്‌ വളരും. മൂവാണ്ടന്‍ മാവില്‍ നിന്നു കണ്ണിമാങ്ങകള്‍ എറിഞ്ഞുപൊട്ടിച്ചും കിണറ്റുവെള്ളം ആ
രും കാണാതെ കുടിച്ചും കുസൃതിയായി വളരും. സ്‌കൂളില്‍ പോയി എല്ലാ വിഷയത്തിനും നല്ല മാര്‍ക്കു വാങ്ങി വരും. അ
വന്‍ നാട്ടുകാരുടെയും ടീച്ചര്‍മാരുടെയും കണ്ണിലുണ്ണിയായിരിക്കും. നീ നോക്കിക്കോ. നമ്മള്‍ കീടനാശിനികളില്‍ നിന്ന്‌
എത്രയോ അകലെയാണ്‌. നീയിങ്ങനെ പേടിക്കാതെ.
വളരെ നാളുകള്‍ക്കു ശേഷമാണെങ്കിലും അവളില്‍ നിന്ന്‌ ഒരു മറുപടിയുണ്ടായതിന്റെ ആശ്വാസം രവിയില്‍ അധി
കനേരം നീണ്ടുനിന്നില്ല.
` എത്ര ദൂരം രവിയേട്ടാ?
` നൂറുകണക്കിനു കിലോമീറ്ററുകള്‍ ദൂരം. നമ്മള്‍ ആപത്തില്‍ നിന്ന്‌ എത്രയോ അകലത്താണ്‌.
` അല്ല, രവിയേട്ടാ.
` പിന്നെ?.
` നമ്മള്‍ ഉണരുന്നതും ജീവിക്കുന്നതും ഉണ്ണുന്നതും എല്ലാം കീടനാശിനികള്‍ക്കൊപ്പമല്ലേ രവിയേട്ടാ. പച്ചക്കറിയി
ലും പാലിലും എന്നുവേണ്ട എന്തിലാ കീടനാശിനിയുടെ സാന്നിധ്യമില്ലാത്തത്‌. അപ്പോള്‍ നമ്മള്‍ ആപത്തില്‍ നിന്ന്‌ അ
കലെയാണെന്ന്‌ എങ്ങനെ ആശ്വസിക്കും?.
` എന്നാല്‍ അതൊന്നും ആ കീടനാശിനി പോലെ കുഴപ്പങ്ങളുണ്ടാക്കുമെന്നു കണ്ടെത്തിയിട്ടില്ലല്ലോ?.
` കണ്ടെത്തിയിട്ടില്ലെന്നു മാത്രമല്ലേയുള്ളു. ഇനി നാളെ അതു കണ്ടെത്തിക്കൂടെന്നുണ്ടോ. പേക്കിനാവിലെ കണ്ണ
നെപ്പോലെ കാണെക്കാണെ എല്ലുകളെല്ലാം ദ്രവിച്ചുപോയി വലിയ ഒരു പുഴുവാകുന്ന രോഗം ഉണ്ടാവാനിടയില്ലെന്ന്‌
ആര്‍ക്ക്‌ ഉറപ്പിച്ചുപറയാന്‍ കഴിയും?. ഇപ്പോഴേ നമ്മള്‍ ജനിതകമായി എത്ര മാറിയിട്ടുണ്ടെന്ന്‌ ആര്‍ക്കു പറയാന്‍ പറ്റും.
ശൈലജ പറയുന്നതു ശരിയല്ല എന്നു തെളിയിക്കാന്‍ തന്റെ കൈയില്‍ തെളിവുകളൊന്നുമില്ലെന്നു രവി കണ്ടു. മ
റിച്ചു സ്‌ഥാപിക്കാനാണെങ്കില്‍ അവ വേണ്ടത്ര ഉണ്ടുതാനും. എന്നാലും അവളുടെ ഭീതി മാറ്റുകയാണു തന്റെ പ്രധാന
കര്‍ത്തവ്യമെന്ന്‌ അയാള്‍ കരുതി.
` അതു നമുക്ക്‌ ഇപ്പോഴേ തീര്‍ച്ചയാക്കാന്‍ പറ്റുമോ ശൈലജേ?. ചിലതെല്ലാം വരുന്നിടത്തു വച്ചു കാണാം എന്നു
ചിന്തിക്കുന്നതല്ലേ കൂടുതല്‍ യുക്‌തി?.
` വന്നു കഴിഞ്ഞിട്ടു വന്നതിനെ പഴിക്കുന്നതിനേക്കാള്‍ നല്ലതല്ലേ നേരത്തേ ആലോചിക്കുന്നത്‌.
` എന്നാലും ഒരു കെമിക്കല്‍ ഫിയര്‍ സൈക്കോസിസിന്റെ ആവശ്യമുണ്ടോ?.
` ഇത്‌ അകാരണമായ പേടിയില്‍ നിന്നുണ്ടാവുന്ന മാനസിക രോഗമല്ല, രവിയേട്ടാ. മറിച്ച്‌ അനിവാര്യമായതിനെ
കാത്തിരിക്കുന്ന യഥാര്‍ഥ ഭീതി തന്നെയാ.
അവള്‍ തന്റെ മാനസികാവസ്‌ഥ ഏതാണ്ടു വീണ്ടെടുത്തുവെന്ന്‌ അയാള്‍ക്കു തോന്നി. അവള്‍ പഴയ ശൈലജയെ
പ്പോലെ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇനി കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കാന്‍ എളുപ്പമുണ്ടെന്ന്‌ അയാള്‍ക്കു തോ
ന്നി. എന്നാല്‍ പിറ്റേന്ന്‌ വൈകുന്നേരം വരെ മാത്രമേ ആ ആശ്വാസം നീണ്ടുനിന്നുള്ളൂ. പിറ്റേന്നു വൈകീട്ട്‌ രവി ഓഫി
സില്‍ നിന്നെത്തിയപ്പോഴേക്കും ശൈലജ സാരിയുടുത്തു പുറത്തേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു.
` അതു നന്നായി. ഞാനും കുറെക്കാലമായി വിചാരിക്കുന്നു നമുക്ക്‌ എന്നും വൈകുന്നേരം വെറുതേ കുറച്ചുനേരം നടക്കാന്‍ പോണമെന്ന്‌. എത്ര നേരമാ നീ വീട്ടിനുള്ളില്‍ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നതെന്ന്‌. പാര്‍ക്കിലൊക്കെ
പോയി കുഞ്ഞുങ്ങള്‍ ഓടുന്നതും ചാടുന്നതും തലയറഞ്ഞു ചിരിക്കുന്നതുമൊക്കെ കാണുമ്പോള്‍ തന്നെ മനസൊന്നു
ഫ്രഷാവും.
` നടക്കാനൊന്നുമല്ല, രവിയേട്ടാ. നമുക്ക്‌ ആ ഗൈനക്കോളജിസ്‌റ്റിനെ ഒന്നു കണ്ടാലോ?.
` വിശേഷം വല്ലോമുണ്ടോ, മോളെ. ചെക്ക്‌ ചെയ്യാറായോ?.
` ഏയ്‌, അതിനൊന്നുമല്ല. വെറുതേ ഒന്നു കണ്ടേക്കാമെന്നു കരുതി. എന്നായാലും കാണണമല്ലോ.
` അതേതായാലും നന്നായി.
എന്നാല്‍ ഗൈനക്കോളജിസ്‌റ്റിനെ കാണാനുള്ള യാത്രയ്‌ക്കിടയിലാണ്‌ അവള്‍ തുറന്നു പറഞ്ഞത്‌.
` രവിയേട്ടാ. ഞാന്‍ കുറെ ആലോചിച്ചു. പെട്ടെന്ന്‌ ചാടിയെടുത്ത തീരുമാനമൊന്നുമല്ല. വഴക്കു പറയരുത്‌. ഞാന
തങ്ങു കളയാന്‍ തീരുമാനിച്ചു.
` അതേ അതാ ഞാനും പറയുന്നത്‌. നീ നിന്റെ പേടിയും വിഷാദവും എല്ലാം പെട്ടെന്നൊന്ന്‌ കളയ്‌. എന്നിട്ട്‌ കണ്ണ
നെ പെട്ടെന്ന്‌ എന്റെ കൈയീത്താ. എനിക്കവനെ കൊഞ്ചിക്കാന്‍ കൊതിയായിട്ടു വയ്യ.
` നമുക്കു കണ്ണനെ വേണ്ട, രവിയേട്ടാ. ഓടിക്കളിക്കാത്ത, ചിരിക്കനറിയാത്ത, കൈയും കാലും സ്വന്തം വരുതിയില
ല്ലാത്ത കണ്ണനെ നമുക്കു വേണ്ടെന്നുവയ്‌ക്കാന്‍ പറ്റില്ല. പക്ഷെ, അവന്റെ ഭാഗത്തുനിന്നു നോക്കുമ്പോള്‍. അമ്മേടെ വയ
റ്റില്‌ ഒരു കുഞ്ഞു കോശമായി ഞാന്‍ കിടന്നേനെയല്ലോ, എന്നെ എന്തിനാ ഈ നരകത്തിലേക്കു ജനിപ്പിച്ചത്‌ എന്ന്‌ അ
വന്‍ ചോദിച്ചാല്‍ നമ്മളെന്ത്‌ ഉത്തരമാ പറയുക, രവിയേട്ടാ. വേണ്ട. രവിയേട്ടനു ഞാനും എനിക്കു രവിയേട്ടനും മതി.
എന്തു മണ്ടത്തരമാ നീയിപ്പറയുന്നതു ശൈലജേ എന്നൊരു പൊട്ടിത്തെറിയാണു രവിയില്‍ നിന്നുണ്ടായത്‌. അ
തുതന്നെയാണു ഡോ. രാംദാസിനും ചോദിക്കാനുണ്ടായിരുന്നതും.
` നിങ്ങള്‍ രണ്ടു പേരും ചെറുപ്പം. നല്ല ആരോഗ്യവും. വിഷേഷിച്ച്‌ ശൈലജയ്‌ക്ക്‌ ഗൈനക്കോളജിക്കല്‍ കോംപ്ലി
ക്കേഷന്‍സ്‌ ഒന്നുമില്ല. എന്നിട്ടും യൂട്ടറസ്‌ റിമൂവ്‌ ചെയ്യണമെന്നൊക്കെ പറഞ്ഞാല്‍ ഒരു ഡോക്‌ടറെന്ന നിലയില്‍ ഗെറ്റ്‌
ഔട്ട്‌ പറയുകയാണു വേണ്ടത്‌. മിസ്‌റ്റര്‍ രവി, താങ്കളും കൂടി സമ്മതിച്ചിട്ടാണോ ഈ ക്രൂരകൃത്യം. ഒരു സ്‌ഥലത്ത്‌ ഒരു
ദൗര്‍ഭാഗ്യകരമായ ദുരന്തം നടന്നുവെന്നതു ശരി തന്നെ. എന്നുവച്ച്‌?.
രവിക്കു മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. ഏതിനും ശൈലജയ്‌ക്കു തന്നെയുണ്ടായിരുന്നു ന്യായീകരണ
ം. ഇനി നാളെ, ഇവിടെയൊരു ദുരന്തഭൂമി ആയിക്കൂടെന്നുണ്ടോ?. മാരകമായ കീടനാശിനികള്‍ പൂര്‍ണമായി നിരോധി
ക്കാന്‍ എല്ലാവരും തയാറാവുമെന്നു കരുതുന്നുണ്ടോ?. അപ്പോള്‍ ദുരന്ത മേഖലകളിലുള്ളവര്‍ നിര്‍ബന്ധമായി വന്ധ്യംക
രണം നടത്തണമെന്ന്‌ ഉത്തരവുകള്‍ വന്നുകൂടെന്നുണ്ടോ?. അടുത്ത കാലത്തെ ചരിത്രത്തില്‍ തന്നെ അതു നമ്മള്‍ കണ്ടതാണല്ലോ. ദാരിദ്ര്യം മാറ്റാനുള്ള കുറുക്കുവഴി. മേന്മ കുറഞ്ഞ, തല പെരുത്തും വയറുന്തിയുമുള്ള പൗരന്മാര്‍ നാടിനു നാണക്കേടാണെന്നെന്ന ചിന്ത നാളെ ഉണ്ടായിക്കൂടെന്നുണ്ടോ, ഡോക്‌ടര്‍?. അപ്പോള്‍ അന്നു നിര്‍ബന്ധിക്കപ്പെട്ട്‌ അതു ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ, ഇപ്പോള്‍ സ്വന്തം ഇഷ്‌ടപ്രകാരം, വരാനിരിക്കുന്ന എല്ലാ മക്കളോടുമുള്ള അത്യധികമായ
സ്‌നേഹം കാരണം അതു വേണ്ടെന്നു വയ്‌ക്കുന്നത്‌. അവരെ ഈ നരകത്തിലേക്കു കൈപിടിച്ചുനടത്താതെ, അവരിപ്പോ
ഴിരിക്കുന്ന സ്വര്‍ഗത്തില്‍ തന്നെ അവരെ എന്നും കളിക്കാന്‍ വിടുന്നത്‌?. നമ്മുടെ സ്വാര്‍ഥമായ സന്തോഷം അവര്‍ക്കുവേണ്ടി വേണ്ടെന്നു വയ്‌ക്കുന്നത്‌., അല്ലേ ,ഡോക്‌ടര്‍?.
` ഇങ്ങനെ നിങ്ങള്‍ പറയുകയാണെങ്കില്‍ എനിക്കു മറ്റൊന്നും പറയാനില്ല. ഡോക്‌ടറെന്ന നിലയിലുള്ള എന്റെ എ
തിക്‌സിന്‌ ഇതിനു മറുപടിയില്ല. ഇതിനെ മാതൃത്വത്തിന്റെ നൈതികതയെന്നേ പറയാനാവൂ. 


അന്നു രാത്രി ശൈലജ പേക്കിനാവു കണ്ടേയില്ല. അവളുടെ കണ്ണന്‍ സ്വര്‍ഗത്തിലായിരിക്കും, അല്ലെങ്കില്‍ അവളു
ടെ വയറ്റിലെ എടുത്തുകളയപ്പെട്ട ഗര്‍ഭ പാത്രത്തില്‍ തന്നെയിരുന്നു കളിച്ചുകൊണ്ടേയിരിക്കുകയാവും. അതിന്റെ കൈ
കാലുകള്‍ ശോഷിച്ചുപോയില്ല. എല്ലുകള്‍ നുറുങ്ങിയമര്‍ന്നില്ല. വാലിട്ടു കണ്ണെഴുതി, കവിളില്‍ ഒരു നുണക്കുഴി ഒളിപ്പിച്ച്‌
എല്ലാ നിര്‍മലതയോടെയും അതു കളിച്ചുകൊണ്ടേയിരുന്നിരിക്കണം. പൊടുന്നനെ ശരീരജ്യാമിതിയില്‍ വ്യത്യാസങ്ങളു
ണ്ടാക്കി അവന്‍ അവളെ പേടിപ്പിച്ചില്ല. ഉറക്കത്തിന്റെ രാവണന്‍കോട്ടയില്‍ അവന്‍ അവളെ വേട്ടയാടിയില്ല. ദൈന്യതയുടെ ആള്‍രൂപമായി കണ്ണന്‍ ശൈലജയെ പിന്നെയൊരിക്കലും കരയിപ്പിച്ചേയില്ല. പല രാത്രികളിലും കളിക്കൊഞ്ചലും ശാഠ്യവുമായി വന്ന്‌ അവന്‍ ശൈലജയെ ഉണര്‍ത്തിയില്ല. ഉറക്കത്തില്‍ ഇളംവിരലുകള്‍ കൊണ്ടു അലക്ഷ്യമായി പരതി, നനുത്ത ചുണ്ടിലൂറുന്ന വിശപ്പുമായി വന്നു കണ്ണന്‍ അവളുടെ മുലകളെ ചുരത്തി നനപ്പിച്ചില്ല. പല രാത്രികളിലും കണ്ണന്‍ അവന്റേതായ സ്വര്‍ഗത്തിലിരുന്ന്‌ അവന്റേതായ കളികളില്‍ മുഴുകിയിരിക്കുകയായിരുന്നു. പലപ്പോഴും അവന്‍ ശൈലജയെ അന്വേഷിച്ചുവന്നേയില്ല.
രവിയെയും ശൈലജയെയും ആയിടെ അന്വേഷിച്ചുവന്നത്‌ ആദര്‍ശ ദമ്പതീ പുരസ്‌കാരമായിരുന്നു. അങ്ങനെ
യൊരു പുരസ്‌കാരത്തെപ്പറ്റി അവരറിയുകയോ അപേക്ഷ അയക്കുകയോ ചെയ്‌തിരുന്നില്ല. രാജ്യത്തിന്റെ സമ്പന്നമായ ഭാവിക്കുവേണ്ടി സ്വന്തം സുഖസൗകര്യങ്ങള്‍ ഉപേഷിക്കാനും തങ്ങളുടെ സന്തോഷങ്ങളെ പരിമിതപ്പെടുത്താനും രവിയും ശൈലജയും കാണിച്ച ത്യാഗം കരുത്തന്മാരും ബുദ്ധിമാന്മാരും രാജ്യത്തിന്റെ ഭാവിയിലെ വെല്ലുവിളികളെ സധൈര്യം നേരിടാന്‍ പറ്റുന്നവരുമായ ഒരു തലമുറയെ വാര്‍ത്തെടുക്കുമെന്നും ഈ ദമ്പതികളുടെ ത്യാഗം എല്ലാവരും മാതൃകയാ

ക്കുമെന്നാണ്‌ പ്രതീക്ഷയെന്നും പുരസ്‌കാര വിധി നിര്‍ണയ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു.

` എന്റെ മാതൃത്വത്തോടുള്ള ഇന്‍സള്‍ട്ടാണ്‌ ആ വാക്കുകള്‍, ശൈലജ പറഞ്ഞു.
` നിന്നോടു മാത്രമല്ല, ഈ ഭൂമിയിലെ എല്ലാ അമ്മമാരെയും അതു മുറിവേല്‍പ്പിക്കുന്നു.
` നമ്മള്‍ പേടിച്ചതിലേക്കു നമ്മള്‍ കൂടുതലടുത്തുകൊണ്ടിരിക്കുന്നു.
` അതേ, എന്റെ പുരുഷ ബീജങ്ങളേയും അതു തള്ളിപ്പറയുകയാണ്‌.
` നിങ്ങളുടെ മാത്രമല്ല, ഭൂമിയില്‍ ആയിത്തീരാനിരിക്കുന്ന എല്ലാ അച്‌ഛന്മാരെയും അതു പരിഹസിക്കുന്നു.



പിറ്റേന്ന്‌, രവിയുടെ പോക്കറ്റില്‍ നിന്നു പൊലീസ്‌ കണ്ടെടുത്ത അവരുടെ ആത്മഹത്യാക്കുറിപ്പിലും അതുതന്നെ
യായിരുന്നു എഴുതിയിരുന്നത്‌.

2 comments:

  1. ദേവ്ജീ ,
    രവിയെയും ശൈലജയെയും കണ്ട്‌ , മനസ്സ്
    പൊള്ളിയിരുന്നതുകൊണ്ട് ഒന്നുറക്കെ ചിരിക്കാനാവാതെ
    'ചിത്രാവതിപ്പാലം ' കടന്നു .
    നന്ദിയോടെ ,
    സ്നേഹാദരങ്ങളോടെ .

    ReplyDelete
  2. Good story good narration subject to the following remark-things which are obvious have been narrated in great length which reduces the poetic density of the story too much

    ReplyDelete